തിരുവനന്തപുരം | 16, ജനുവരി | 2026.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നേതൃത്വം നൽകുമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി വ്യക്തമാക്കി. ടീമിന്റെ നേതാവ് പിണറായി വിജയൻ തന്നെയായിരിക്കുമെന്നും, തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഏതു രീതിയിലുള്ള ഭരണനേതൃത്വം വേണമെന്ന കാര്യം അപ്പോൾ ആലോചിച്ചു തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രമുഖ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
യുഡിഎഫിന്റെ രാഷ്ട്രീയ തന്ത്രങ്ങൾ പരാജയപ്പെട്ടുവെന്ന് വിമർശിച്ച എം.എ ബേബി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉയർത്തിയ അവകാശവാദങ്ങൾ ജോസ് കെ. മാണിയുടെ പ്രസ്താവനയോടെ അവസാനിച്ചുവെന്നും പരിഹസിച്ചു. തിരഞ്ഞെടുപ്പ് തന്ത്രജ്ഞരുടെ ഉപദേശമനുസരിച്ച് രാഷ്ട്രീയത്തെ യുഡിഎഫ് ഒരു പാരഡിയാക്കി മാറ്റുകയാണ്. കേരള കോൺഗ്രസ് എമ്മിന്റെ മുന്നണി മാറ്റത്തെക്കുറിച്ചുള്ള ചർച്ചകൾ വെറും “ചീറ്റിപ്പോയ വിസ്മയം” മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ എ. പത്മകുമാറിനെതിരെ കുറ്റം തെളിയിക്കപ്പെട്ടാൽ കർശനമായ പാർട്ടി നടപടിയുണ്ടാകുമെന്ന് ബേബി ഉറപ്പുനൽകി. കേസിൽ കുറ്റപത്രം സമർപ്പിക്കുന്ന മുറയ്ക്ക് പാർട്ടിയുടെ ഭാഗത്തുനിന്ന് ഉചിതമായ തീരുമാനമുണ്ടാകുമെന്നും, ഇത്തരം കാര്യങ്ങളിൽ സി പി എമ്മിന് യാതൊരു ആശയക്കുഴപ്പവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights
M.A. Baby confirms Pinarayi Vijayan will lead the LDF campaign for the Assembly elections.
Leadership roles post-election will be decided after the victory.
Criticizes UDF’s political strategies and mocks rumors about Kerala Congress (M) switching sides.
Assures strict action against A. Padmakumar if proven guilty in the Sabarimala gold theft case.
States that CPI(M) has no ambiguity regarding disciplinary actions following the chargesheet.




















































