International Desk | Mangalam online
ഇസ്ലാമാബാദ് | 13, ഏപ്രിൽ | 2026
പതിറ്റാണ്ടുകളായുള്ള യുഎസ്-ഇറാൻ ശത്രുതയ്ക്ക് അറുതി വരുത്താനായി പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ നടന്ന ചരിത്രപരമായ സമാധാന ചർച്ചകൾ പരാജയപ്പെട്ടു. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഇറാന്റെ ഉന്നത നേതൃത്വവും തമ്മിൽ 21 മണിക്കൂർ നീണ്ട മാരത്തോൺ ചർച്ചകൾക്കൊടുവിൽ രൂപപ്പെട്ട ‘ഇസ്ലാമാബാദ് ധാരണാപത്രം’ ഒപ്പിടാൻ നിമിഷങ്ങൾ ബാക്കിനിൽക്കെയാണ് നാടകീയമായ അട്ടിമറി നടന്നത്.
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ജെ.ഡി. വാൻസും തമ്മിൽ നടന്ന ഫോൺ സംഭാഷണമാണ് സമാധാന കരാർ തകർത്തതെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ആരോപിച്ചു. കരാറിലേക്ക് ഇഞ്ചുകൾ മാത്രം ബാക്കിനിൽക്കെ അമേരിക്ക നിലപാട് മാറ്റിയെന്നും, ഇസ്രയേലിന്റെ താൽപ്പര്യങ്ങൾക്ക് വാഷിംഗ്ടൺ മുൻഗണന നൽകിയെന്നും ഇറാൻ കുറ്റപ്പെടുത്തുന്നു. ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ മേഖലയിൽ യുദ്ധഭീതി ശക്തമാവുകയാണ്.
ഹോർമുസ് കടലിടുക്കിൽ ട്രംപിന്റെ ഉപരോധം
ചർച്ചകൾ പാളിയതിന് പിന്നാലെ കടുത്ത നടപടികളുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിൽ ഇറാനിയൻ കപ്പലുകൾക്ക് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) സമ്പൂർണ്ണ ഉപരോധം പ്രഖ്യാപിച്ചു. ഇറാന്റെ ആണവ നിലപാടുകളിൽ മാറ്റമില്ലാത്തതാണ് കരാർ തകരാൻ കാരണമെന്നാണ് വൈറ്റ് ഹൗസിന്റെ ഔദ്യോഗിക വിശദീകരണം.
പതറാതെ ഇറാൻ
അമേരിക്കയുടെ ഭീഷണിക്ക് മുന്നിൽ വഴങ്ങില്ലെന്ന് ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഖർ ഖാലിബാഫ് വ്യക്തമാക്കി. “നിങ്ങൾ യുക്തിയുമായാണ് വരുന്നതെങ്കിൽ ഞങ്ങൾ യുക്തിപൂർവ്വം പ്രതികരിക്കും, യുദ്ധത്തിനാണ് വരുന്നതെങ്കിൽ പോരാടും” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അമേരിക്കയുടെ ഏകാധിപത്യ മനോഭാവം സമാധാനത്തിന് തടസ്സമാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും പ്രതികരിച്ചു.
Content Highlights:
US-Iran peace talks in Islamabad fail at last minute, Iran blames Netanyahu’s intervention, JD Vance changes stance after phone call, Trump imposes blockade on Strait of Hormuz, Iran warns of retaliation.

















































