സ്വന്തം ലേഖകൻ / മംഗളം ഓൺലൈൻ
തൃശൂർ | 16, ജൂൺ | 2026
അന്താരാഷ്ട്ര ജേണലിൽ നിന്ന് ഗവേഷണ പ്രബന്ധം അപ്പാടെ കോപ്പിയടിച്ച കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തി സർവകലാശാല പദവിയിൽ നിന്ന് തരംതാഴ്ത്തിയ ഡോ. പി.എം. റെജിമോൻ വളഞ്ഞവഴിയിലൂടെ കോളേജ് പ്രിൻസിപ്പൽ പദവിയിലെത്താൻ ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ. മുൻപ് അസോസിയേറ്റ് പ്രൊഫസർ പദവിയിലേക്കും നിലവിൽ പ്രൊഫസർഷിപ്പിലേക്കും ഇയാൾ സമർപ്പിച്ച പ്രബന്ധങ്ങൾ കടുത്ത സംശയനിഴലിലാണ്.
മാനേജ്മെന്റിനെയും തൃശൂർ ജില്ലയിൽ നിന്നുള്ള ഒരു മന്ത്രിയെയും സ്വാധീനിച്ച് യോഗ്യതയില്ലാത്ത പ്രിൻസിപ്പൽ പദവി ഒപ്പിച്ചെടുക്കാൻ ഇയാൾ നീക്കങ്ങൾ സജീവമാക്കുമ്പോഴാണ്, ക്യാമ്പസിന്റെയും വിദ്യാർത്ഥികളുടെയും ഭാവി തകർക്കുന്ന ഇയാളുടെ മുൻകാല തട്ടിപ്പുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്.
ക്ലാസിൽ കയറാതെയും യുജിസി ശമ്പളം പറ്റി മറ്റ് സ്വകാര്യ മാധ്യമ സ്ഥാപനങ്ങളിൽ ജോലി ചെയ്തും വിദ്യാർത്ഥികളുടെ പഠനാവസരം ഇയാൾ നിഷേധിച്ചതായി വ്യക്തമാക്കുന്ന ഔദ്യോഗിക പരാതിയുടെ പകർപ്പുകൾ ഇപ്പോൾ മംഗളം ഓൺലൈന് ലഭിച്ചിട്ടുണ്ട്. ലഭ്യമായ രേഖകൾ പ്രകാരം, മാർ ഡയഷണസ് (MD) കോളേജ് പഴഞ്ഞിയിലെ ഇക്കണോമിക്സ് ഡിപ്പാർട്ട്മെന്റിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികൾ ഇയാൾക്കെതിരെ കോളേജ് പ്രിൻസിപ്പലിനും മാനേജർക്കും വലിയ രീതിയിലുള്ള കൂട്ടപരാതി നൽകിയിരുന്നു. ലോക്കൽ ഗവേണിംഗ് ബോർഡ്, തൃശൂർ ഡെപ്യൂട്ടി ഡയറക്ടർ, ഇക്കണോമിക്സ് എച്ച്ഓഡി എന്നിവർക്കും ഇതിന്റെ കോപ്പികൾ സമർപ്പിച്ചിരുന്നു.
വിദ്യാർത്ഥിയായ യാസിൻ ബിൻ ഹാഷിം ഉൾപ്പെടെ ഒട്ടനവധി വിദ്യാർത്ഥികൾ ഒപ്പിട്ട് നൽകിയ ഈ പരാതിയിൽ ഡോ. റെജിമോനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് ഉള്ളത്. ക്ലാസ് ചാർജ്ജ് ഉണ്ടായിട്ടും ഇയാൾ കൃത്യമായി ക്ലാസുകൾ എടുക്കാൻ വരികയോ ചുമതലകൾ വഹിക്കുകയോ ചെയ്തിരുന്നില്ല. കോളേജ് തുറന്ന് 5 മാസത്തിനിടയിൽ വെറും രണ്ട് പീരിയഡ് മാത്രമാണ് ഇയാൾ ക്ലാസിൽ വന്നത്. മൂന്നാം വർഷ വിദ്യാർത്ഥികളുടെ സിലബസ് പ്രകാരമുള്ള പഠനയാത്രയ്ക്ക് (Study Tour) അനുമതി നൽകാൻ ചില സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഇയാൾ ബോധപൂർവ്വം വൈകിപ്പിക്കുകയും തടസ്സപ്പെടുത്തുകയും ചെയ്തു.
ഏറ്റവും ഞെട്ടിക്കുന്ന വസ്തുത, ഇയാൾ ഗവൺമെന്റിൽ നിന്നും ലക്ഷങ്ങൾ യുജിസി ശമ്പളം കൈപ്പറ്റുന്നതോടൊപ്പം സ്വകാര്യ സ്ഥാപനങ്ങളിൽ സ്വന്തമായി ജോലി ചെയ്യുകയായിരുന്നു എന്നാണ് വിദ്യാർത്ഥികൾ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്. സ്വന്തം സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി ഡിപ്പാർട്ട്മെന്റ് ചുമതലകളിൽ നിന്ന് മാറിനിൽക്കുകയും മറ്റ് അധ്യാപകരെക്കൂടി ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നതായിരുന്നു ഇയാളുടെ രീതി. ഈ വിഷയത്തിൽ സർവകലാശാല നിയമപ്രകാരമുള്ള കടുത്ത നടപടികൾ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം കോടതിയെയും സർക്കാരിനെയും സമീപിക്കുമെന്നും വിദ്യാർത്ഥികൾ അന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.
തന്റെ അധ്യാപന ജീവിതത്തിലുടനീളം അക്കാദമിക് കൃത്രിമത്വവും വഞ്ചനയും മാത്രം കാട്ടിയ ഒരാൾ ഒരു കലാലയത്തിന്റെ പ്രിൻസിപ്പൽ പദവിയിലേക്ക് വന്നാൽ അത് ആ സ്ഥാപനത്തിന്റെ തകർച്ചയ്ക്കും വിദ്യാർത്ഥികളുടെ ഭാവിയെ പൂർണ്ണമായി ഇരുട്ടിലാക്കാനും മാത്രമേ ഉപകരിക്കൂ എന്ന നിലപാടിലാണ് വിദ്യാഭ്യാസ പ്രവർത്തകർ. അന്താരാഷ്ട്ര ജേണലായ ‘ദ റിസർച്ച് ജേണൽ ഓഫ് സോഷ്യൽ സയൻസസ്’ൽ നിന്ന് മറ്റൊരാളുടെ പ്രബന്ധം മോഷ്ടിച്ച് കുടുങ്ങിയ ഡോ. റെജിമോൻ, പുതിയ പ്രൊഫസർഷിപ്പ് തട്ടിപ്പുകൾക്കും രാഷ്ട്രീയ സ്വാധീനങ്ങൾക്കുമൊപ്പം എൻസിസി ഓഫീസർ സ്ഥാനത്ത് നിന്ന് പരാതികളെ തുടർന്ന് പുറത്താക്കപ്പെട്ടതുമായ കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ മംഗളം ഓൺലൈൻ നിയമപരമായ നീക്കങ്ങളുമായി മുന്നോട്ട് പോവുകയാണ്.
Content Highlights…
Disgraced professor Dr. P.M. Rejimon is reportedly using political clout, including a minister from Thrissur, to attain the College Principal position.
Official student complaint documents reveal a history of academic neglect and irresponsibility at MD College Pazhanji.
Students alleged he collected a full UGC salary while working for private entities, attending only two class periods in five months.

















































