സ്വന്തം ലേഖകൻ / മംഗളം ഓൺലൈൻ
തൃശൂർ | 17, ജൂൺ | 2026
അന്താരാഷ്ട്ര ജേണലിൽ നിന്ന് അക്കാദമിക് പ്രബന്ധം കോപ്പിയടിച്ച് സർവകലാശാലാ തലത്തിൽ നടപടി നേരിട്ട മാർ ഡയഷണസ് (MD) കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. പി.എം. റെജിമോനെതിരെ അതീവ ഗുരുതരമായ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളും പുറത്ത്. മുൻപ് നടത്തിയ കമ്പ്യൂട്ടർ, അനുബന്ധ പർച്ചേസുകളിൽ ലക്ഷങ്ങളുടെ അഴിമതിയും സർക്കാർ മാനദണ്ഡങ്ങളുടെ നഗ്നമായ ലംഘനവും നടന്നതായി കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. വ്യാജ രേഖ ചമച്ചും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചും നിലവിലെ പ്രിൻസിപ്പലിനെ മാറ്റി ആ പദവി കൈക്കലാക്കാൻ ഡോ. റെജിമോൻ തീവ്രശ്രമം നടത്തുന്നതിനിടെയാണ്, ഇയാളെ സർവീസിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിക്ക് അടിയന്തിര പരാതി ലഭിച്ചിരിക്കുന്നത്.
കോളേജിലെ ആഭ്യന്തര അക്കാദമിക് വൃത്തങ്ങളിൽ നിന്നും ഉയർന്നുവന്ന ഈ പരാതിയിൽ ഡോ. റെജിമോന്റെ അധ്യാപന ജീവിതത്തിലെ വഞ്ചനകളും സാമ്പത്തിക തട്ടിപ്പുകളും അക്കമിട്ട് നിരത്തുന്നുണ്ട്. പദവി ദുരുപയോഗം ചെയ്ത് കമ്പ്യൂട്ടറുകൾ വാങ്ങിയതിൽ ലക്ഷങ്ങളുടെ അഴിമതി നടന്നതായി കാണിച്ച് നിലവിലെ കോളേജ് പ്രിൻസിപ്പലും പഴയ കോളേജ് യൂണിയൻ ഭാരവാഹികളും ചേർന്ന് തൃശൂർ വിജിലൻസിന് മുന്നിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ടെന്ന വിവരവും ഇതോടെ പുറത്തുവന്നു.
കമ്പ്യൂട്ടർ പർച്ചേസിലെ കള്ളക്കളി പുറത്തുവിട്ട് ഔദ്യോഗിക ഓഡിറ്റ് റിപ്പോർട്ട്
കേരള സ്റ്റേറ്റ് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം നടത്തിയ അക്കാദമിക് വർഷങ്ങളിലെ പ്രത്യേക ഓഡിറ്റിങ്ങിലാണ് ഡോ. റെജിമോൻ നടത്തിയ കടുത്ത സാമ്പത്തിക ധൂർത്തും നിയമലംഘനങ്ങളും കണ്ടെത്തിയത്. ഓഡിറ്റ് റിപ്പോർട്ട് നം: D2/786/2019/LA (തീയതി: 30/07/2019) പ്രകാരം, പേജ് 16 മുതൽ 19 വരെയുള്ള ഭാഗങ്ങളിൽ സാമ്പത്തിക ക്രമക്കേടുകൾ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. യു.ജി.സി ഫണ്ട് വിനിയോഗിച്ച് യു.ജി.സി കോ-ഓർഡിനേറ്ററായ ഡോ. റെജിമോന്റെ മേൽനോട്ടത്തിൽ തൃശൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ നിന്നും കോഴിക്കോട്ടെ ഒരു ഏജൻസിയിൽ നിന്നും കമ്പ്യൂട്ടറുകൾ, പ്രൊജക്ടറുകൾ, യുപിഎസ്, അനുബന്ധ സാമഗ്രികൾ എന്നിവ വാങ്ങിയതിലാണ് ഗുരുതരമായ ക്രമക്കേടുകൾ ഉള്ളത്.
ഓഡിറ്റ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ താഴെ പറയുന്നവയാണ്:
- കമ്പ്യൂട്ടർ പർച്ചേസ് ഫയലുകളിൽ സർക്കാർ ആവശ്യപ്പെടുന്ന യാതൊരുവിധ ഭരണാനുമതി ഉത്തരവോ, പർച്ചേസ്മ്മിറ്റി മിനിറ്റ്സോ, പർച്ചേസ് സാങ്ഷൻ രേഖകളോ ഉൾപ്പെടുത്തിയിട്ടില്ല.
- ടെക് ലേബലിൽ കാണിച്ച പല ബില്ലുകളിലും ടാക്സ് തുകകൾ കൃത്യമായി രേഖപ്പെടുത്തുകയോ ടാക്സ് അടച്ച രസീതുകൾ ഹാജരാക്കുകയോ ചെയ്തിട്ടില്ല.
- വാങ്ങി എന്ന് അവകാശപ്പെടുന്ന വലിയ തുകയുടെ ങ്ങൾ മാസ്റ്റർ സ്റ്റോക്ക് രജിസ്റ്ററുകളിൽ എൻട്രി ചെയ്യുകയോ പ്രിൻസിപ്പൽ ഒപ്പിട്ട് പാസ്സാക്കുകയോ ചെയ്തിട്ടില്ല.
- ടെണ്ടർ പ്രകാരം എൽ.സി.ഡി പ്രൊജക്ടറിന്റെ എസ്റ്റിമേറ്റ് തുകയേക്കാൾ 2,79,796 രൂപ അധികമായി ചെലവഴിച്ച് സർക്കാരിന് വൻ സാമ്പത്തിക നഷ്ടം വരുത്തിവെച്ചു.
- ഒരു ലക്ഷത്തിലധികം രൂപയുടെ പുസ്തകങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട് യാതൊരുവിധ കൊട്ടേഷൻ നടപടികളും സ്വീകരിച്ചിട്ടില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
വിദ്യാർത്ഥികളെയും സർക്കാരിനെയും ഒരേപോലെ വഞ്ചിച്ചു
അധ്യാപനത്തിൽ ശ്രദ്ധിക്കാതെ സ്വന്തം സ്വാർത്ഥ താല്പര്യങ്ങൾക്കായി വിലപ്പെട്ട സമയം മാറ്റിവെച്ച ഡോ. റെജിമോനെതിരെ 2018-ൽ അവസാന വർഷ ഇക്കണോമിക്സ് ബിരുദ വിദ്യാർത്ഥികൾ കൂട്ടപരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നുണ്ട്. 2019-ൽ കോഴിക്കോട് സാമൂതി ഗുരുവായൂരപ്പൻ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. മല്ലിക എം.ജി.യുടെ “Development and Female Economic Participation: A Comparative Study of India and Kerala” എന്ന പ്രബന്ധം അപ്പാടെ മോഷ്ടിച്ച് സ്വന്തം പേരിൽ പ്രസിദ്ധീകരിച്ചതിലൂടെ അന്താരാഷ്ട്ര തലത്തിൽ കോളേജിന്റെ അന്തസ്സ് കെടുത്തിയ വ്യക്തിയാണ് ഇയാൾ.
തരംതാഴ്ത്തൽ നടപടികൾക്ക് വിധേയനായിട്ടും സാമ്പത്തിക ബാധ്യതകൾ ഇനിയും ഓഡിറ്റ് പ്രകാരം തീർപ്പാക്കാത്ത ഒരാൾ, രാഷ്ട്രീയ ഉന്നതരെയും തൃശൂർ ജില്ലയിലെ ഒരു മന്ത്രിയെയും സ്വാധീനിച്ച് പ്രിൻസിപ്പൽ കസേരയിലേക്ക് വരാൻ ശ്രമിക്കുന്നത് കലാലയത്തിന്റെ നാശത്തിന് കാരണമാകുമെന്നാണ് ഉയരുന്ന ആക്ഷേപം. വിജിലൻസ് പരാതി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, ഈ അഴിമതിക്കടലിനെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണമെന്നാണ് അക്കാദമിക് സമൂഹത്തിന്റെ ആവശ്യം. വിഷയത്തിൽ മംഗളം ഓൺലൈൻ അന്വേഷണം തുടരുകയാണ്.
Content Highlights
- Major financial fraud allegations unfold against disgraced academic Dr. P.M. Rejimon.
- Official Collegiate Education Audit Report proves massive fund diversion and rule violations in IT equipment purchasing.
- Present college principal and former union leaders move Thrissur Vigilance department for immediate criminal investigation

















































