പെരുമ്പാവൂർ | 08, ഫെബ്രുവരി | 2026
പെരുമ്പാവൂർ പട്ടണത്തിലും പരിസരപ്രദേശങ്ങളിലും അതിഥി തൊഴിലാളികൾക്കിടയിൽ പോലീസ് നടത്തിയ വ്യാപക പരിശോധനയിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട 9 കേസുകൾ രജിസ്റ്റർ ചെയ്തു. ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ മേൽനോട്ടത്തിൽ എഎസ്പി ഹാർദിക് മീണയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. നൂറിലേറെ പോലീസുകാരും എക്സൈസും വിവിധ സംഘങ്ങളായി തിരിഞ്ഞ് ലോഡ്ജുകൾ, മാർക്കറ്റുകൾ, ബസ്സുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി.
പരിശോധനയിൽ മതിയായ രേഖകളില്ലാതെ ലോഡ്ജുകളിൽ താമസിച്ച മൂന്ന് സ്ത്രീകളെ കസ്റ്റഡിയിലെടുത്തു. ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ് എന്നിവരും പരിശോധനയിൽ പങ്കാളികളായി. നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന ലോഡ്ജുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
അതിഥി തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ജില്ലാ പോലീസ് മേധാവിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പുതിയ ‘ജാഗ്രത സമിതി’ രൂപീകരിക്കാൻ തീരുമാനിച്ചു. പെരുമ്പാവൂർ സബ് ഡിവിഷണൽ പോലീസ് ഓഫീസർ കൺവീനറും സ്റ്റേഷൻ ഇൻസ്പെക്ടർ ജോയിന്റ് കൺവീനറുമായ സമിതിയിൽ തദ്ദേശ സ്വയംഭരണ പ്രതിനിധികൾ, രാഷ്ട്രീയ-സാമൂഹിക പ്രവർത്തകർ എന്നിവർ അംഗങ്ങളായിരിക്കും.
തൊഴിലാളികൾക്കിടയിലെ ലഹരി ഉപയോഗം, അനാശാസ്യ പ്രവർത്തനങ്ങൾ എന്നിവ തടയുന്നതിനൊപ്പം അവരുടെ കുടുംബാംഗങ്ങളുടെ വിവരശേഖരണം നടത്താനും യോഗം തീരുമാനിച്ചു. കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കൽ, മെഡിക്കൽ ക്യാമ്പുകൾ, ആരോഗ്യ ബോധവൽക്കരണം എന്നിവയും ഈ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും. ജാഗ്രത സമിതി എല്ലാ മാസവും ആദ്യ ആഴ്ചയിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും.
Content Highlights
- Mass police raid among guest workers in Perumbavoor led by ASP Hardik Meena.
- Nine drug-related cases registered; three women detained for lack of documents.
- District Police Chief K.S. Sudarshan announced the formation of a Vigilance Committee.
- The committee will focus on tackling drug abuse, illegal activities, and social welfare of guest workers.
- Regular medical camps and educational support for workers’ children included in the plan.




















































