പെരുമ്പാവൂർ | 10, ഫെബ്രുവരി | 2026
പെരുമ്പാവൂരിലെ വികസന നേട്ടങ്ങളിൽ വിറളിപൂണ്ട പ്രാദേശിക എൽഡിഎഫ് നേതാക്കൾ തനിക്കെതിരെ ഉയർത്തുന്ന ആരോപണങ്ങൾ മുൻ എംഎൽഎ സാജു പോളിന് നേരെ തിരിച്ചുവിട്ട ഒളിയമ്പുകളാണെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ. റയോൺസ് പൂട്ടിയ ശേഷം 15 വർഷം മണ്ഡലത്തെ പ്രതിനിധീകരിച്ച സാജു പോൾ ചെയ്യാത്ത കാര്യങ്ങളാണ് താൻ നടപ്പിലാക്കിയതെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
2016 മുതൽ സഭയ്ക്കകത്തും പുറത്തും താൻ നടത്തിയ നിരന്തര ഇടപെടലുകളുടെ ഫലമായാണ് റയോൺസിലെ തൊഴിലാളികൾക്ക് 74 കോടി രൂപ നഷ്ടപരിഹാരം നൽകാനായത്. ഇക്കാര്യം മുൻ മന്ത്രിമാരായ ഇ.പി. ജയരാജനോടും എ.സി. മൊയ്തീനോടും ചോദിച്ചാൽ വ്യക്തമാകും. പദ്ധതിയുടെ നേട്ടം തനിക്ക് ലഭിക്കുമെന്ന് ഭയന്ന് അന്ന് പദ്ധതിയെ തുരങ്കം വയ്ക്കാനാണ് പ്രാദേശിക എൽഡിഎഫ് നേതാക്കൾ ശ്രമിച്ചതെന്ന് എംഎൽഎ കുറ്റപ്പെടുത്തി. നിലവിലെ മന്ത്രി പി. രാജീവുമായി രാഷ്ട്രീയത്തിന് അതീതമായി ചർച്ചകൾ നടത്തിയാണ് റയോൺസ് സ്ക്രാപ്പ് ടെൻഡർ ഉൾപ്പെടെയുള്ള നടപടികൾ വേഗത്തിലാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പെരുമ്പാവൂർ ബൈപ്പാസിന്റെ കാര്യത്തിലും മുൻ എംഎൽഎയുടെ കാലത്ത് ഒരു ഫയൽ പോലും നീങ്ങിയിരുന്നില്ല. എന്നാൽ പ്രതിപക്ഷത്തായിരുന്നിട്ടും സഭയിൽ വിഷയം അവതരിപ്പിക്കുകയും ബജറ്റിൽ തുക അനുവദിച്ച് സ്ഥലം ഏറ്റെടുക്കൽ പൂർത്തിയാക്കി നിർമ്മാണം ആരംഭിക്കുകയും ചെയ്തു. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് തന്നെ സഭയിൽ തന്നെ പ്രകീർത്തിച്ചത് പെരുമ്പാവൂരിലെ ജനങ്ങൾക്കറിയാം. മണ്ഡലത്തിൽ നടപ്പിലാക്കുന്ന 2500 കോടി രൂപയുടെ വികസന പദ്ധതികൾ കണ്ട് അസൂയപ്പെട്ടിട്ട് കാര്യമില്ലെന്നും ദുഷ്പ്രചരണങ്ങൾ ജനങ്ങൾ തള്ളിക്കളയുമെന്നും എൽദോസ് കുന്നപ്പിള്ളി പറഞ്ഞു.
Content Highlights
- Eldhose Kunnappilly MLA hits back at local LDF leaders over Rayons and Bypass issues.
- Claims allegations are indirect hits against former CPM MLA Saju Paul.
- Highlights the distribution of ₹74 crore compensation to Rayons workers through his intervention.
- Mentions praise from PWD Minister Mohamed Riyas for progress in Perumbavoor Bypass.
- States that ₹2500 crore worth of development projects are making the opposition restless.




















































