കാസർഗോഡ് | 08, ഫെബ്രുവരി | 2026
നടനും പ്രമുഖ അഭിഭാഷകനുമായ അഡ്വ. സി. ഷുക്കൂറിന്റെ ആരോഗ്യനിലയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾക്ക് മറുപടിയുമായി അദ്ദേഹം തന്നെ രംഗത്ത്. തനിക്ക് സ്ട്രോക്ക് ബാധിച്ചുവെന്നും ശരീരത്തിന്റെ ഒരു ഭാഗം തളർന്നുവെന്നുമുള്ള രീതിയിൽ പ്രചരിക്കുന്ന വിവരങ്ങൾ തെറ്റാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
ജനുവരി 26-ന് രക്തസമ്മർദ്ദവുമായി ബന്ധപ്പെട്ട് ചില ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടുകയായിരുന്നുവെന്ന് അദ്ദേഹം അറിയിച്ചു. നിലവിൽ കാസർഗോഡ് മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനിലയിൽ പ്രകടമായ പുരോഗതിയുണ്ടെന്നും ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം 30 ദിവസത്തെ പൂർണ്ണ വിശ്രമം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഷുക്കൂർ വക്കീലിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന തരത്തിൽ സഹോദരന്റെയും സുഹൃത്തുക്കളുടെയും പോസ്റ്റുകൾ മുൻപ് വന്നിരുന്നു. ഇത് വലിയ രീതിയിലുള്ള ചർച്ചകൾക്കും ആശങ്കകൾക്കും വഴിവെച്ച സാഹചര്യത്തിലാണ് കൃത്യമായ വിശദീകരണവുമായി അദ്ദേഹം തന്നെ എത്തിയത്. “ആരോഗ്യനില മെച്ചപ്പെട്ടുവരികയാണ്. ഈ കാലയളവിൽ പൂർണ്ണമായും വിശ്രമത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എല്ലാവരുടെയും പ്രാർത്ഥനകൾക്കും സ്നേഹത്തിനും നന്ദി,” ഷുക്കൂർ വക്കീൽ കുറിച്ചു.
’ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്ത് ശ്രദ്ധേയനായ അഡ്വ. ഷുക്കൂർ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അഭിഭാഷക വൃത്തിക്കൊപ്പം തന്നെ സാമൂഹിക-സാംസ്കാരിക മേഖലകളിലും അദ്ദേഹം സജീവമാണ്.
Content Highlights
- Adv. C Shukkur clarifies misinformation regarding his health issues.
- He suffered blood pressure-related complications on January 26.
- Currently undergoing treatment at MIMS Hospital, Kasaragod.
- Doctors have advised 30 days of complete rest; health is improving.
- He requested people not to believe rumors about a stroke or paralysis.




















































