കാസർഗോഡ് | 08, ഫെബ്രുവരി | 2026
കേരളത്തിലെ ജനസംഖ്യാ വർദ്ധനവും ഭരണപരമായ വെല്ലുവിളികളും പരിഗണിച്ച് മലപ്പുറം ഉൾപ്പെടെയുള്ള വലിയ ജില്ലകൾ വിഭജിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. കാസർഗോഡ് കുണിയയിൽ നടക്കുന്ന സമസ്തയുടെ നൂറാം വാർഷിക സമ്മേളനത്തിലാണ് ഈ സുപ്രധാന പ്രമേയം അവതരിപ്പിച്ചത്. ശാസ്ത്രീയമായ പഠനത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ജില്ലകളുടെ പുനർനിർണ്ണയം അനിവാര്യമാണെന്ന് സമസ്ത വ്യക്തമാക്കി.
സമസ്ത സെക്രട്ടറിയും വഖഫ് ബോർഡ് അംഗവുമായ കെ. ഉമർ ഫൈസി മുക്കമാണ് പ്രമേയം അവതരിപ്പിച്ചത്. 45 ലക്ഷത്തിലധികം ജനസംഖ്യയുള്ള മലപ്പുറം ജില്ലയിൽ ഭരണനിർവ്വഹണം കാര്യക്ഷമമാക്കുന്നതിനും വിഭവങ്ങൾ തുല്യമായി വിതരണം ചെയ്യുന്നതിനും വിഭജനം അത്യന്താപേക്ഷിതമാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു. ഭൂപ്രകൃതിയും യാത്രാക്ലേശവും കണക്കിലെടുത്ത് ഇടുക്കി, പാലക്കാട്, എറണാകുളം എന്നീ ജില്ലകളിലും സമാനമായ പുനർനിർണ്ണയം വേണമെന്ന് സമസ്ത ആവശ്യപ്പെട്ടു.
39 ലോകസഭാ മണ്ഡലങ്ങളുടെ പരിധിയിൽ 38 ജില്ലകളുള്ള തമിഴ്‌നാടിനെ മാതൃകയാക്കാവുന്നതാണെന്നും പ്രമേയത്തിൽ പറയുന്നു. പുതിയ ജില്ലകൾ വരുന്നതോടെ സിവിൽ സ്റ്റേഷനുകളും ആശുപത്രികളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ജനങ്ങളിലേക്ക് കൂടുതൽ വേഗത്തിൽ എത്തും. രാഷ്ട്രീയ താത്പര്യങ്ങൾക്കപ്പുറം നാടിന്റെ വികസനം മുൻനിർത്തി ഭരണ-പ്രതിപക്ഷ കക്ഷികൾ ഈ വിഷയത്തിൽ ഒന്നിക്കണമെന്നും സമസ്ത ആഹ്വാനം ചെയ്തു.
Content Highlights
- Samastha’s 100th-anniversary conference passes a resolution for district bifurcation.
- Demand to divide Malappuram due to its 45 lakh+ population and administrative challenges.
- Suggests restructuring Idukki, Palakkad, and Ernakulam districts based on topography.
- Points to the Tamil Nadu model of administrative division for better resource distribution.
- The resolution was presented by Secretary K. Umar Faizy Mukkam at Kasaragod.




















































