പത്തനംതിട്ട | ജനുവരി 11, 2026
പത്തനംതിട്ട: ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്കെതിരെ ഗുരുതരമായ പുതിയ വെളിപ്പെടുത്തലുകൾ. രാഹുലിനെതിരെ മറ്റു രണ്ട് പരാതികൾ ഉയർന്നപ്പോൾ, താൻ പരാതിപ്പെടാതിരിക്കാൻ രാഹുൽ വധഭീഷണി മുഴക്കിയെന്നാണ് മൂന്നാം പരാതിക്കാരി വെളിപ്പെടുത്തിയിരിക്കുന്നത്. മാതാപിതാക്കളെയും സഹോദരിയെയും ഇല്ലാതാക്കുമെന്ന് രാഹുൽ ഭീഷണിപ്പെടുത്തിയതായി യുവതി ഇമെയിൽ വഴി നൽകിയ പരാതിയിൽ പറയുന്നു.
പരാതിയിലെ പ്രധാന വിവരങ്ങൾ…
ക്രൂരമായ പീഡനം: വിവാഹബന്ധത്തിൽ പ്രശ്നങ്ങളുണ്ടായിരുന്ന സമയത്താണ് യുവതി രാഹുലിനെ പരിചയപ്പെടുന്നത്. റെസ്റ്റോറന്റിൽ വെച്ച് കാണാമെന്ന് പറഞ്ഞ് ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തി ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ചു.
അധിക്ഷേപവും ഗർഭച്ഛിദ്രവും: പീഡനത്തെത്തുടർന്ന് ഗർഭിണിയായ വിവരം അറിയിച്ചപ്പോൾ രാഹുൽ അസഭ്യം പറയുകയും കുഞ്ഞ് തന്റേതല്ലെന്ന് ആക്ഷേപിക്കുകയും ചെയ്തു. ഡി.എൻ.എ പരിശോധനയ്ക്ക് യുവതി തയ്യാറായെങ്കിലും രാഹുൽ പിന്മാറി. പിന്നീട് ഗർഭച്ഛിദ്രത്തിന് കടുത്ത സമ്മർദ്ദം ചെലുത്തുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു.
സാമ്പത്തിക ചൂഷണം: പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്ത് യുവതിയെ വീണ്ടും സ്വാധീനിക്കാൻ ശ്രമിച്ച രാഹുൽ, വിവാഹം കഴിച്ച് താമസിക്കാൻ പാലക്കാട് ഒരു ഫ്ലാറ്റ് വാങ്ങി നൽകണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് യുവതിയെ സാമ്പത്തികമായി ചൂഷണം ചെയ്തതായും പരാതിയിലുണ്ട്.
അറസ്റ്റ് നാടകീയം…
തിരുവല്ല സ്വദേശിനിയായ യുവതി നിലവിൽ കാനഡയിലാണ്. വീഡിയോ കോൺഫറൻസിങ് വഴി യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പ്രത്യേക അന്വേഷണ സംഘം (SIT), പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ട് പാലക്കാട്ടെ സ്വകാര്യ ഹോട്ടലിൽ വെച്ച് രാഹുലിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഹോട്ടൽ ജീവനക്കാരുടെ ഫോൺ പിടിച്ചെടുത്ത ശേഷം അതീവ രഹസ്യമായാണ് പുലർച്ചെ 12.30-ഓടെ പോലീസ് നടപടി പൂർത്തിയാക്കിയത്.
നിയമനടപടികൾ…
നിലവിൽ പത്തനംതിട്ട എ.ആർ ക്യാമ്പിലുള്ള രാഹുൽ മാങ്കൂട്ടത്തിലിനെ എസ്.പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്യുകയാണ്. ആദ്യ രണ്ട് കേസുകളിൽ ജാമ്യവും അറസ്റ്റ് തടയലും നിലനിൽക്കെയാണ് മൂന്നാമത്തെ കേസിൽ രാഹുൽ കുടുങ്ങുന്നത്. വൈദ്യപരിശോധനയ്ക്ക് ശേഷം ഇന്ന് തന്നെ അദ്ദേഹത്തെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും. വരും ദിവസങ്ങളിൽ പരാതിക്കാരി നേരിട്ടെത്തി മൊഴി നൽകുന്നതോടെ കേസ് കൂടുതൽ ശക്തമാകും.
Content Highlight The third complainant in the sexual assault case against Rahul Mamkootathil MLA has alleged that he threatened to kill her family if she reported the matter. The woman, currently in Canada, stated in her email complaint that Rahul physically abused her and pressured her for an abortion. She also alleged financial exploitation, including a demand to buy a flat in Palakkad. Following a video call testimony, SIT arrested Rahul from a hotel in Palakkad.




















































