തിരുവനന്തപുരം | 11, ജനുവരി | 2026
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഭാഗത്തുനിന്നുണ്ടായത് നിഷ്ഠൂരമായ പ്രവർത്തനമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. യൂത്ത് കോൺഗ്രസിന്റെ മുഖം ആയിരുന്ന ആൾക്കെതിരെ ഒന്നും രണ്ടും അല്ല ഡസൻ കണക്കിന് പരാതികളാണ് വരുന്നത്. കോൺഗ്രസ് ക്യാമ്പുകളിൽ നിന്ന് ഇപ്പോഴും രാഹുലിന് പിന്തുണ ലഭിക്കുന്നുണ്ട്. അല്ലങ്കിൽ ഇപ്പോഴും രാഹുൽ ഇത്ര സജീവമായി നിൽക്കില്ലെന്നും വി ശിവൻകുട്ടി പറഞ്ഞു.
കോൺഗ്രസ് ഉന്നതരും രാഹുലും തമ്മിലുള്ള കൂട്ടുകച്ചവടം ആണ് നടക്കുന്നതെന്ന് മന്ത്രി ആരോപിച്ചു. “എംഎൽഎ സ്ഥാനം രാജിവെക്കണം എന്ന് കോൺഗ്രസ് പറഞ്ഞാൽ രാജിവയ്ക്കാതിരിക്കുമോ. ആ അധികാരത്തിലും പദവിയിലും ഇരുന്നല്ലേ രാഹുൽ എല്ലാം ചെയ്തത്. രാഹുൽ കോൺഗ്രസിന്റെ മുഖമാണ്. രാഹുലിനെതിരായ കർശനമായ നടപടിയിലേക്ക് പോകാൻ കോൺഗ്രസ് ഭയക്കുന്നു,” ശിവൻകുട്ടി പറഞ്ഞു.
അതേസമയം ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തന്ത്രി കണ്ഠരർ രാജീവരുടെ അറസ്റ്റിലും മന്ത്രി പ്രതികരിച്ചു. ശരിയായ ദിശയിലാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം പോകുന്നതെന്നും കോടതിയുടെ പരിപൂർണ്ണ നിരീക്ഷണം ഉണ്ടെന്നും ശിവൻകുട്ടി പറഞ്ഞു.
“പിന്നിൽ മന്ത്രി ആയാലും തന്ത്രി ആയാലും നിയമത്തിന് മുന്നിൽ കൊണ്ട് വരും. തന്ത്രി ഇത്രയും കാലം കേരളത്തിലെ ജനങ്ങളെ പറ്റിച്ചു. തന്ത്രി അമ്പലക്കൊള്ള നടത്തുകയായിരുന്നു,” ശിവൻകുട്ടി പറഞ്ഞു.
തന്ത്രിയുടെ അറസ്റ്റിന് പിന്നാലെ ബിജെപി അദ്ദേഹത്തിന്റെ വീട്ടിൽ പോയത് എന്തിനാണെന്നും എന്താണ് അതിന്റെ ആവശ്യമെന്നും മന്ത്രി ചോദിച്ചു. “കൊള്ള അടിക്കുന്നവരുടെ വീട്ടിൽ പോകേണ്ട കാര്യം എന്താണ്? ബിജെപിക്ക് ഇതിൽ എന്തോ പങ്കുണ്ട്, അല്ലെങ്കിൽ തന്ത്രിയുടെ വീട്ടിൽ പോകേണ്ട ആവശ്യം എന്താണ്? തന്ത്രിമാരെ തൊട്ടപ്പോൾ ബിജെപിക്ക് പ്രയാസമായി. അന്വേഷണം നടത്തുന്നത് എൽകെജി കുട്ടികൾ അല്ലലോ,” മന്ത്രി പറഞ്ഞു.
കുറ്റം ആര് ചെയ്താലും പിണറായി സർക്കാർ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും മുഖം നോക്കാതെ പൊലീസ് നടപടി എടുക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. “എത്ര വലിയവരായിരുന്നാലും ഒരു സംരക്ഷണം കിട്ടുന്നില്ല. നിഷ്പക്ഷമായ നിലപാടാണ് അക്കാര്യത്തിൽ സ്വീകരിച്ചിട്ടുള്ളത്,” അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Minister V Sivankutty calls Rahul Mankootathil’s actions brutal; says Congress still supporting him; alleges Congress fears taking strict action; questions BJP visit to tantri’s house after arrest; says tantri looted temple; claims Pinarayi government brings all criminals before law regardless of position




















































