തിരുവനന്തപുരം | ജനുവരി 11, 2026
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ പൂർണ്ണമായും തള്ളി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. രാഹുൽ തെറ്റ് ചെയ്തുവെന്ന് ബോധ്യപ്പെട്ടതോടെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയതെന്നും അതിനുശേഷം നടക്കുന്ന കാര്യങ്ങളിൽ മറുപടി പറയാൻ കോൺഗ്രസിന് ബാധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വടക്കൻ പാട്ടിലെ ‘ഒതേനൻ ചാടാത്ത മതിലുകളില്ല’ എന്ന ശൈലി പരാമർശിച്ചായിരുന്നു മുരളീധരന്റെ പരിഹാസം.
ബ്രഹ്മാസ്ത്രം പ്രയോഗിച്ചു
“ഞങ്ങളുടെ കൂട്ടത്തിൽ നിർത്താൻ കൊള്ളാത്ത ആളായതുകൊണ്ടാണ് രാഹുലിനെതിരെ ബ്രഹ്മാസ്ത്രം പ്രയോഗിച്ച് പുറത്താക്കിയത്. സ്വർണ്ണം കട്ടവരെയും സ്ത്രീലമ്പടന്മാരെയും കോൺഗ്രസ് പ്രോത്സാഹിപ്പിക്കില്ല. ഉചിതമായ തീരുമാനം സർക്കാരും പോലീസും എടുക്കട്ടെ. തെറ്റുകാരനെ ന്യായീകരിക്കില്ല എന്നതാണ് പാർട്ടി നയം. കോൺഗ്രസ് ജനങ്ങളെ സേവിക്കാനുള്ളതാണ്, മറ്റ് കളരികൾക്കുള്ളതല്ല,” കെ. മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു. സസ്പെൻഷന് പിന്നാലെ കൂടുതൽ അതിജീവിതമാർ പരാതിയുമായി എത്തിയതോടെയാണ് പുറത്താക്കൽ നടപടിയുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാനസിക വൈകൃതമെന്ന് സജന ബി. സാജൻ
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ അതിരൂക്ഷമായ വിമർശനവുമായി യൂത്ത് കോൺഗ്രസ് നേതാവ് സജന ബി. സാജനും രംഗത്തെത്തി. തുടർച്ചയായി ഇത്തരം ക്രൂരതകൾ ചെയ്യുന്നത് മാനസിക വൈകൃതമാണ്. അധികാരവും സംരക്ഷണവും ഉറപ്പുള്ളതിന്റെ അഹങ്കാരത്തിലാണ് രാഹുൽ ഇതെല്ലാം ചെയ്തുകൂട്ടിയത്. ഇരകൾ പോരാടുന്നത് ഒരു കോൺഗ്രസ് നേതാവിനോടല്ല. യൂത്ത് കോൺഗ്രസ് എപ്പോഴും സ്ത്രീപക്ഷ നിലപാടിൽ തന്നെയാണെന്നും സജന വ്യക്തമാക്കി.
അധികാരം ഉപയോഗിച്ച് സ്ത്രീകളെ വേട്ടയാടുന്നവർക്ക് പാർട്ടിയിൽ സ്ഥാനമുണ്ടാകില്ലെന്ന ശക്തമായ മുന്നറിയിപ്പാണ് മുതിർന്ന നേതാക്കളുടെ ഈ പ്രതികരണങ്ങളിലൂടെ പുറത്തുവരുന്നത്. രാഹുലിനെ പാർട്ടി പുറത്താക്കിയതോടെ നിയമപരമായ നടപടികളുമായി മുന്നോട്ട് പോകാൻ പോലീസിന് രാഷ്ട്രീയമായ തടസ്സങ്ങളില്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്.
Content Highlight Senior Congress leader K. Muraleedharan strongly criticized Rahul Mamkootathil MLA following his arrest in a rape case. Muraleedharan stated that the party expelled him because he was unfit to remain in their ranks and emphasized that Congress does not support “gold thieves or womanizers.” Youth Congress leader Sajana B. Sajan also slammed Rahul, describing his actions as a “mental disorder” fueled by the arrogance of power.




















































