തിരുവനന്തപുരം | 19, ജനുവരി | 2026.
മലപ്പുറം, കാസർകോട് ജില്ലകളിലെ തിരഞ്ഞെടുപ്പ് വിജയങ്ങളെക്കുറിച്ച് നടത്തിയ പരാമർശം വിവാദമായ പശ്ചാത്തലത്തിൽ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ രംഗത്ത്. തന്റെ വാക്കുകൾ ബോധപൂർവ്വം വളച്ചൊടിച്ച് തെറ്റിദ്ധാരണ പരത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് മന്ത്രി ആരോപിച്ചു. തന്റെ പ്രതികരണം ഏതെങ്കിലും പ്രത്യേക മതവിഭാഗത്തിന് എതിരല്ലെന്നും കേരളത്തിലെ സാമൂഹിക യാഥാർത്ഥ്യമാണ് താൻ ചൂണ്ടിക്കാട്ടിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മുസ്ലിം മേഖലകളിൽ ലീഗും ഹിന്ദു മേഖലകളിൽ ബി.ജെ.പിയും നയിക്കുന്ന അപകടകരമായ സാഹചര്യം ഉണ്ടാകരുത് എന്നാണ് താൻ ഉദ്ദേശിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. ആർ.എസ്.എസ് ഉയർത്തുന്ന വർഗീയതയെ പ്രതിരോധിക്കാൻ ന്യൂനപക്ഷ വർഗീയതയ്ക്ക് കഴിയില്ലെന്നും അതിന് ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രിയുടെ വിശദീകരണത്തിലെ പ്രധാന പോയിന്റുകൾ…
കാസർകോട് ഉദാഹരണം: കാസർകോട് മുനിസിപ്പാലിറ്റിയിലെ 39 സീറ്റുകളിൽ മതേതരത്വം പറഞ്ഞ ഇടതുപക്ഷത്തിന് ഒരു സീറ്റും കോൺഗ്രസിന് രണ്ട് സീറ്റും മാത്രമാണ് ലഭിച്ചത്. വർഗീയത പറയുന്ന ബി.ജെ.പിക്ക് 12 സീറ്റും ലീഗിന് 22 സീറ്റും ലഭിച്ചു. ഈ കണക്കുകൾ പരിശോധിക്കാനാണ് താൻ ആവശ്യപ്പെട്ടത്.
പേരുകൾ പരാമർശിച്ചത്: ജയിച്ചവരുടെ പേരുകൾ വായിക്കാൻ പറഞ്ഞത് ആ മണ്ഡലങ്ങളിലെ വോട്ടർമാരുടെ ചേരിതിരിവ് വ്യക്തമാക്കാനാണ്. ഇത്തരമൊരു അവസ്ഥ കേരളത്തിൽ മറ്റൊരിടത്തും വരരുത് എന്നതാണ് തന്റെ ആഗ്രഹം.
ന്യൂനപക്ഷ സംരക്ഷണം: മുഖ്യമന്ത്രിയും ഇടതുപക്ഷ സർക്കാരും എപ്പോഴും ന്യൂനപക്ഷങ്ങൾക്കൊപ്പമാണ് നിന്നത്. ഇടതുഭരണകാലത്ത് ഒരിക്കൽ പോലും കേരളത്തിൽ വർഗീയ കലാപം ഉണ്ടായിട്ടില്ലെന്നും മന്ത്രി അവകാശപ്പെട്ടു.
മുസ്ലിം ലീഗ് വർഗീയ ശക്തികളുടെ വോട്ട് കൊണ്ടാണോ ജയിച്ചത് എന്ന ചോദ്യത്തിന് ക്ഷുഭിതനായാണ് മന്ത്രി പ്രതികരിച്ചത്. തന്റെ പ്രസ്താവനയെ വർഗീയമായി ചിത്രീകരിക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും മതേതരത്വം സംരക്ഷിക്കപ്പെടണമെന്ന നിലപാടിൽ താൻ ഉറച്ചുനിൽക്കുന്നുവെന്നും സജി ചെറിയാൻ പറഞ്ഞു.
Content Highlights
Minister Saji Cherian clarifies his controversial remarks, claiming they were distorted by opponents.
States his response was not against any specific religious group but was a reflection of the political reality.
Warns against a trend where IUML leads in Muslim-majority areas and BJP in Hindu-majority areas.
Highlights the low seat count of secular parties in the Kasaragod municipality to prove his point on polarization.
Asserts that only the Left can effectively counter RSS communalism and protect minority interests.




















































