സ്വന്തം ലേഖകൻ / മംഗളം ഓൺലൈൻ
തൃശൂർ | 19, ജൂൺ | 2026
വ്യാജ പ്രബന്ധം ചമച്ചതുമായി ബന്ധപ്പെട്ട് സർവകലാശാലാ തലത്തിൽ നടപടി നേരിട്ട മാർ ഡയഷണസ് (MD) കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. പി.എം. റെജിമോൻ, എല്ലാ ചട്ടങ്ങളും കാറ്റിൽപ്പറത്തി കോളേജ് പ്രിൻസിപ്പൽ പദവിയിലേക്ക് ഉയരാൻ രാഷ്ട്രീയ സ്വാധീനങ്ങൾ ഉപയോഗിച്ച് അണിയറ നീക്കങ്ങൾ നടത്തുന്നതായി സൂചന. എന്നാൽ, ഒരു കലാലയത്തിന്റെ തലപ്പത്തിരിക്കാൻ ഇദ്ദേഹത്തിന് യോഗ്യതയുണ്ടോ എന്ന് ചോദ്യം ചെയ്യുന്ന കൂടുതൽ ഔദ്യോഗിക രേഖകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ലക്ഷങ്ങളുടെ കമ്പ്യൂട്ടർ പർച്ചേസ് ക്രമക്കേടുകൾക്ക് പുറമെ, കടുത്ത നികുതി വെട്ടിപ്പും, അന്വേഷണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ഫയലുകൾ പൂഴ്ത്തിയതുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങളാണ് കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക ഓഡിറ്റ് റിപ്പോർട്ട് തുറന്നുകാട്ടുന്നത്.
മുഖ്യമന്ത്രിക്ക് ലഭിച്ച അടിയന്തിര കൂട്ടപരാതിക്ക് പിന്നാലെ, ഓഡിറ്റ് റിപ്പോർട്ടിലെ (No: D2/786/2019/LA, Dated: 30/07/2019) കണ്ടെത്തലുകൾ വിശകലനം ചെയ്യുമ്പോൾ ഡോ. റെജിമോന്റെ മേൽനോട്ടത്തിൽ നടന്ന പർച്ചേസുകളിൽ അതീവ ഗുരുതരമായ വീഴ്ചകളാണ് വ്യക്തമാകുന്നത്.
1. ലക്ഷങ്ങളുടെ നികുതി വെട്ടിപ്പ്
സർക്കാർ ഫണ്ട് വിനിയോഗിച്ച് വലിയ തുകയ്ക്കുള്ള കമ്പ്യൂട്ടറുകളും പ്രൊജക്ടറുകളും വാങ്ങിയ വകയിൽ വൻ നികുതി വെട്ടിപ്പ് നടന്നതായി ഓഡിറ്റ് റിപ്പോർട്ടിലെ പേജ് 16-ാം ക്രമനമ്പർ ‘b’, ‘e’ ഭാഗങ്ങൾ വ്യക്തമാക്കുന്നു. തൃശൂരിലെയും കോഴിക്കോട്ടെയും സ്വകാര്യ ഏജൻസികളിൽ നിന്ന് വാങ്ങിയ ലക്ഷക്കണക്കിന് രൂപയുടെ ബില്ലുകളിൽ ടാക്സ് (Tax) തുകകൾ ഉൾപ്പെടുത്തിയിട്ടില്ല. മാത്രമല്ല, ഈ പർച്ചേസുകൾക്ക് കൃത്യമായി നികുതി അടച്ചതിന്റെ യാതൊരുവിധ അസ്സൽ രസീതുകളും ഇദ്ദേഹം ഫയലുകളിൽ ഹാജരാക്കിയിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. സർക്കാർ ഖജനാവിലേക്ക് പോകേണ്ട വലിയൊരു തുക അട്ടിമറിച്ച ഈ നികുതി വെട്ടിപ്പ് ഇദ്ദേഹത്തെ കടുത്ത നിയമക്കുരുക്കിലേക്കാണ് എത്തിക്കുന്നത്.
2. അഴിമതി മറയ്ക്കാൻ ഫയലുകൾ പൂഴ്ത്തിയതായി കണ്ടെത്തൽ
നടന്ന ക്രമക്കേടുകൾ പുറത്താകാതിരിക്കാൻ വകുപ്പിലെ ഔദ്യോഗിക ഫയലുകൾ പൂഴ്ത്തിയതായും ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശമുണ്ട്. റിപ്പോർട്ടിന്റെ പേജ് 17, 18 ഭാഗങ്ങൾ പ്രകാരം, പർച്ചേസ് ചെയ്ത സാധനങ്ങളുടെ കൃത്യമായ ലിസ്റ്റും വിവരങ്ങളും ഓഡിറ്റ് സംഘം ആവശ്യപ്പെട്ടിട്ടും ഇക്കണോമിക്സ് ഡിപ്പാർട്ട്മെന്റിൽ നിന്നോ കോ-ഓർഡിനേറ്ററായ റെജിമോനിൽ നിന്നോ യാതൊരു രേഖയും ഫയലിൽ വെച്ചിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്റ്റോർ പർച്ചേസ് നിയമങ്ങൾ ലംഘിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന ഉദ്യോഗസ്ഥർ വിശദീകരണം ചോദിച്ചപ്പോൾ, ഫയലുകൾ ബോധപൂർവ്വം മാറ്റിവെച്ചതായാണ് ആക്ഷേപം ഉയരുന്നത്. ഇത്തരം ഒരു വ്യക്തി ക്യാമ്പസിന്റെ പരമാധികാരമുള്ള പ്രിൻസിപ്പൽ പദവിയിലെത്തിയാൽ ഒഫീഷ്യൽ ഫയലുകളുടെ സുരക്ഷിതത്വം എന്താകുമെന്ന ചോദ്യം ശക്തമാണ്.
3. ടെണ്ടർ കോസ്റ്റ് അട്ടിമറിയും വഴിവിട്ട സഹായവും
കോളേജിലേക്ക് സാധനങ്ങൾ സപ്ലൈ ചെയ്യാൻ താല്പര്യം കാണിച്ച് ടെണ്ടർ ഫോമുകൾ വാങ്ങിയ സ്വകാര്യ കമ്പനികളുടെ ടെണ്ടർ കോസ്റ്റിൽ കൃത്യമായ കുറവ് കാണിച്ചതായി ഓഡിറ്റ് റിപ്പോർട്ടിലെ പേജ് 18-ാം ക്രമനമ്പർ ‘k’ ഭാഗത്ത് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ടെണ്ടർ നടപടികളിൽ പോലും സുതാര്യതയില്ലാതെ, ഒത്തുകളി നടത്തി സ്വന്തം ഇഷ്ടക്കാർക്ക് പർച്ചേസ് കരാറുകൾ നൽകാൻ ഡോ. റെജിമോൻ അട്ടിമറി നടത്തിയെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. എസ്റ്റിമേറ്റ് തുകയേക്കാൾ 2,79,796 രൂപ അധികം ചെലവഴിച്ച് സർക്കാരിന് വൻ നഷ്ടമുണ്ടാക്കിയതും ഇതിന്റെ ഭാഗമായാണ്.
വിജിലൻസ് അന്വേഷണം ശക്തമാക്കാൻ ആവശ്യം
പഠിപ്പിക്കാൻ കയറാതെ വിദ്യാർത്ഥികളെ വഞ്ചിച്ചതിനും, മറ്റൊരാളുടെ പ്രബന്ധം കവർന്നതിനും, ലക്ഷങ്ങളുടെ സർക്കാർ ഫണ്ട് വെട്ടിപ്പ് നടത്തിയതിനും ഒഫീഷ്യൽ രേഖകളുള്ള ഒരാളാണ് അഴിമതി അന്വേഷിക്കുന്ന തൃശൂർ വിജിലൻസിന്റെ കൺമുന്നിലിരുന്ന് പ്രിൻസിപ്പൽ കസേരയ്ക്കായി നീക്കങ്ങൾ നടത്തുന്നത്. തൃശൂർ ജില്ലയിലെ ഒരു മന്ത്രിയുടെ സംരക്ഷണം തനിക്കുണ്ടെന്ന ധാർഷ്ട്യത്തിൽ കലാലയത്തെ തകർക്കാൻ ശ്രമിക്കുന്ന ഡോ. റെജിമോന്റെ ഓരോ വഴിവിട്ട നീക്കങ്ങളും തെളിവുകളോടെ മംഗളം ഓൺലൈൻ വരും ദിവസങ്ങളിലും തുറന്നുകാട്ടുക തന്നെ ചെയ്യും.
Content Highlights
Part 4 of the investigative series highlights severe tax evasion and missing purchase receipts by Dr. P.M. Rejimon.
Official Audit Report No: D2/786/2019/LA confirms deliberate suppression of department inventory files and tender process manipulation.
Campus communities and academics raise heavy objections against his potential promotion while formal Vigilance and Chief Minister petitions remain pending
















































